കാസർഗോഡ്: ജില്ലയിൽ ഹരിത ഓഡിറ്റിങ്ങില്‍ തിരഞ്ഞെടുത്ത ഹരിത ഓഫീസുകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്‌തു. ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലലാണ് ഓഡിറ്റിങ് നടന്നത്. മുഖ്യമന്ത്രിയുടെ സംസ്‌ഥാനതല പ്രഖ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് കലക്‌ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ തിരഞ്ഞെടുത്ത 653 ഹരിത ഓഫീസുകള്‍ക്കുള്ള അനുമോദനവും 100 മാര്‍ക്ക് ലഭിച്ച സ്‌ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്ര വിതരണവും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധനയിലൂടെ വിലയിരുത്തി സര്‍ട്ടിഫിക്കേഷന്‍ ചെയ്യുന്നതിനും ന്യൂനതകളുണ്ടെങ്കില്‍ പരിഹരിക്കുന്നതിനും മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഓഫീസുകള്‍ക്കാണ് ഗ്രേഡ് നല്‍കിയത്. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്‌ടർ ഡോ ഡി സജിത്ത് ബാബു മുഖ്യ പ്രഭാഷണം നടത്തി.
ഹരിത കേരള മിഷന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയെന്ന് റവന്യൂ മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യ നിർമാർജന രംഗത്ത് പുതിയ ദിശാബോധം ഉണ്ടാക്കാൻ ഹരിത കേരള മിഷന് സാധിച്ചുവെന്നും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമെന്ന ആശയം കേരള ജനത അംഗീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് മാതൃകയാവുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആകെ 806 സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിച്ചതില്‍ 653 ഓഫീസുകള്‍ക്കാണ് ഗ്രേഡ് ലഭിച്ചത്. അതില്‍ 210 ഓഫീസുകള്‍ക്ക് എ ഗ്രേഡും, 170 എണ്ണത്തിന് ബി ഗ്രേഡും, 273 ഓഫീസുകള്‍ക്ക് സി ഗ്രേഡും ലഭിച്ചു. ജില്ലാ തലത്തില്‍ 114 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തദ്ദേശ സ്വയം ഭരണ സ്‌ഥാപന തലത്തില്‍ 539 ഓഫീസുകള്‍ക്കുമാണ് ഗ്രേഡുകള്‍ ലഭിച്ചത്.
ലഭിച്ച മാർക്കിന്റെ അടിസ്‌ഥാനത്തിലാണ് ഗ്രേഡുകള്‍ നല്‍കിയിട്ടുള്ളത്. ഇപ്രകാരം ജില്ലയില്‍ ആകെ 29 സ്‌ഥാപനങ്ങള്‍ക്ക് 100 മാര്‍ക്കും ലഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത്, കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ഐടിഐ പുല്ലൂര്‍ പെരിയ, ഫാമിലി ഹെല്‍ത്ത് സെന്റർ കയ്യൂര്‍ തുടങ്ങിയ ഓഫീസുകള്‍ 100 മാര്‍ക്ക് ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.
Also Read: ചെങ്കോട്ടയിൽ പതാക ഉയർത്തിയ സംഭവം; ബിജെപി അനുഭാവി ദീപ് സിദ്ധുവിന് എതിരെ കർഷകർ