കൊച്ചി: കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ജഡ്‌ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമാതാവിന് നിന്ന് കോഴ വാങ്ങിയ സംഭവത്തിലാണ് സൈബി ജോസ് കിടങ്ങൂറിനെതിരെ ഗുരുതരമായ ക്രമേക്കേടുകൾ വിജിലൻസ് കണ്ടെത്തിയത്. മൂന്ന് ജഡ്‌ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.
ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപയാണ് ഇയാൾ വാങ്ങിയത്. മറ്റു ജഡ്‌ജിമാരുടെ പേരിൽ 25 ലക്ഷവും, രണ്ടു ലക്ഷം രൂപ വീതവും വാങ്ങി. ജസ്‌റ്റിസുമാരായ പിവി കുഞ്ഞികൃഷ്‌ണൻ, മുഹമ്മദ് മുഷ്‌താഖ്, സിയാദ് റഹ്‌മാൻ എന്നിവരുടെ പേരിലാണ് അഭിഭാഷകൻ കോഴ വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വ. ആക്‌ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്‌തമാക്കി.
തെളിവുകൾ സഹിതം അഭിഭാഷകരാണ് ഇദ്ദേഹത്തിനെതിരെ ഹൈക്കോടതി വിജിലൻസിന് മൊഴി നൽകിയിട്ടുള്ളത്. 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് പോലീസ് രജിസ്‌റ്റർ ചെയ്‌ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം രൂപ ചിലവായി. 15 ലക്ഷം ഫീസായി സൈബി വാങ്ങി. അഞ്ചു ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്‌ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞുവെന്നും വിജിലൻസിന് മൊഴി ലഭിച്ചിട്ടുണ്ട്.
സൈബി സംശയാസ്‌പദമായ സാഹചര്യത്തിലുള്ള വ്യക്‌തി ആണെന്നും ഇയാൾ ആഡംബര ജീവിതമാണ് നയിക്കുന്നതിനും വിജിലൻസ് റിപ്പോർട്ടിൽ ഉണ്ട്. മൂന്ന് ലക്ഷ്വറി കാറുകൾ ഇയാൾക്ക് സ്വന്തമായുണ്ട്. സൈബിയുടെ കക്ഷികൾ പ്രമുഖ സിനിമാ താരങ്ങൾ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ നിർമാതാവിന് പുറമെ, നിരവധി കക്ഷികളിൽ നിന്നും ഇയാൾ പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് ഇപ്പോൾ അഭിഭാഷകനെതിരെ അന്വേഷണം നടത്തുന്നത്. സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് അന്വേഷണം നടത്താനാണ് ഡിജിപി നിർദ്ദേശം നൽകിയിട്ടുള്ളത്. സാക്ഷികളിൽ നിന്നും കമ്മീഷണർ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നത് അടക്കം കമ്മീഷണറുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും. അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോർട്ട് വിജിലൻസ് വിഭാഗവും അറിയിച്ചിട്ടുണ്ട്.
Most Read: ബിബിസി ഡോക്യുമെന്ററി വിവാദം; രണ്ടാംഭാഗം ഇന്ന് സംപ്രേഷണം ചെയ്യും- കേരളത്തിലും പ്രദർശനം