ഡെല്‍ഹി: ആദ്യ ഘട്ട കോവിഡ് വാക്‌സിനേഷനായി രാജ്യ തലസ്‌ഥാനത്ത് 89 കോവിഡ് കേന്ദ്രങ്ങള്‍ ഒരുക്കി കെജ്‌രിവാൾ സര്‍ക്കാര്‍. 36 സര്‍ക്കാര്‍ ആശുപത്രികളിലും 53 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.
വിമാനമാര്‍ഗം വാക്‌സിന്‍ നാളെ മുതല്‍ പ്രധാന സംഭരണ ശാലകളിലെത്തിച്ചു തുടങ്ങും. കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങള്‍ക്ക് തുടക്കത്തില്‍ കൂടുതല്‍ വാക്‌സിന്‍ നല്‍കാനാണ് നിലവില്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രോഗം എവിടെ പടരുന്നു എന്നത് നിരീക്ഷിച്ച് വാക്‌സിന്‍ വിതരണം നടപ്പാക്കും. കേരളം, മഹാരാഷ്‍ട്ര തുടങ്ങിയ സംസ്‌ഥാനങ്ങള്‍ക്ക് ഇതനുസരിച്ചു പരിഗണന കിട്ടും.
കുത്തിവെപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ന് പത്തു കോടി ഡോസ് മരുന്നാണ് സര്‍ക്കാര്‍ സീറം ഇന്‍സ്‌റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ നാലു പ്രധാന സംഭരണ ശാലകളില്‍ വാക്‌സിന്‍ എത്തിക്കാനുള്ള നടപടിയുടെ ആദ്യ ഘട്ടം നാല് ദിവസത്തില്‍ പൂര്‍ത്തിയാകും. ജില്ലാ കളക്‌ടർമാര്‍ക്കാണ് കുത്തിവെപ്പ് കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ചുമതല.
തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ഉപയോഗിച്ചാവും 50 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ കൊവിഷീല്‍ഡ് ആവും പ്രധാനമായി ഉപയോഗിക്കുക. നാളെ സംസ്‌ഥാനങ്ങളുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷം വാക്‌സിന്‍ വിതരണത്തിനുള്ള വിശദമായ ബ്‌ളൂപ്രിന്റ് കേന്ദ്രം പുറത്ത് വിടും.