ന്യൂഡെൽഹി: ഡെൽഹിയിൽ 9 വയസുകാരിയായ ദളിത് പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ മരണകാരണം കണ്ടെത്താനായില്ലെന്ന് ഡോക്‌ടർമാർ. മൂന്ന് ഡോക്‌ടർമാർ അടങ്ങിയ സമിതിയാണ് വിശദമായ പരിശോധനക്ക് ശേഷം ഈ വിവരം പോലീസിനെ അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ പെൺകുട്ടി ബലാൽസംഗത്തിന് ഇരയായോ ഇല്ലയോ എന്ന് കണ്ടെത്തൽ പ്രയാസകരമാണെന്നും ഡോക്‌ടർമാർ അറിയിച്ചു.
പെൺകുട്ടിയുടെ മൃതദേഹം ആരുമറിയാതെ ദഹിപ്പിച്ചതിനാൽ പോലീസിനോ ഫോറൻസിക് സംഘത്തിനോ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. കണങ്കാലും ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളും മാത്രമാണ് മൃതദേഹത്തിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഇത് പരിശോധനക്കായി ഡോക്‌ടർമാരുടെ സമിതിക്ക് കൈമാറുകയും ചെയ്‌തിരുന്നു. എന്നാൽ, ഈ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താനായില്ലെന്നാണ് സമിതി ഡെൽഹി കന്റോൺമെന്റ് ഡിസിപിയെ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്ന പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത കേസ് ഡെൽഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിസിപി മോണിക്ക ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാകും കേസിൽ ഇനി അന്വേഷണം നടത്തുക.
പെൺകുട്ടിയുടെ കുടുംബത്തിന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
Also Read: ഒളിമ്പിക്‌സിലെ തോൽവി; ഹോക്കി താരം വന്ദനയുടെ കുടുംബത്തിന് നേരെ വംശീയാധിക്ഷേപം