ന്യൂഡെൽഹി: മോഡേണയുടെ കോവിഡ് വാക്‌സിൻ രാജ്യത്ത് എത്തിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ വിഭാഗം വാക്‌സിൻ എത്തിക്കാനുള്ള നീക്കം ആരംഭിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്‌നോസിസും കൗൺസിൽ ഓഫ് സയന്റിഫിക് ഇൻഡസ്ട്രിയൽ റിസർച്ചും ചേർന്ന് മോഡേണ വാക്‌സിന്റെ ക്ളിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതേസമയം, വാർത്തയോട് ടാറ്റയും മോഡേണയും പ്രതികരിച്ചിട്ടില്ല.
സാധാരണ റഫ്രിജറേറ്റർ താപനിലയിൽ തന്നെ മോഡേണ വാക്‌സിനും സൂക്ഷിക്കാൻ സാധിക്കും. ഫൈസറിനെ പോലെ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനില മോഡേണക്ക് ആവശ്യമില്ല. അതുകൊണ്ട് തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വാക്‌സിനാണ് മോഡേണ.
പരീക്ഷണങ്ങളിൽ മോഡേണ വാക്‌സിൻ 94 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അമേരിക്ക ഡിസംബറിലും യൂറോപ്യൻ യൂണിയൻ ജനുവരിയിലും വാക്‌സിന് അനുമതി നൽകിയിരുന്നു. ഇന്ത്യയിൽ വാക്‌സിനുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ പ്രാദേശികതലത്തിൽ കൂടി പരീക്ഷണം നടത്തണം. നിലവിൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയും അമേരിക്കൻ മരുന്ന്കമ്പനിയായ അസ്‌ട്രാസനേകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്‌സിന് ഇന്ത്യയിൽ അനുമതി നൽകിയിട്ടുണ്ട്.
Read also: ബ്രസീലിൽ വിമാനം തകർന്നുവീണു; 4 ഫുട്ബോൾ താരങ്ങളടക്കം 6 പേർ മരിച്ചു