ന്യൂഡെൽഹി: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്വന്റി-20 ലോകകപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയിലായിരുന്നു ലോകകപ്പ് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ ആദ്യ തരംഗത്തില്‍ ഓസ്ട്രേലിയയില്‍ നിരവധി മരണങ്ങളും മറ്റും റിപ്പോര്‍ട് ചെയ്തതോടെ ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടത്താനായി മാറ്റിവെക്കുകയായിരുന്നു.
ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 13 വരെ ഒമ്പത് വേദികളിലായി ടൂര്‍ണമെന്റ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. വേദികളുടെ പട്ടിക ബിസിസിഐ കഴിഞ്ഞയാഴ്ച ഐസിസിക്ക് കൈമാറിയിയിരുന്നു. ബെംഗളുരു, ചെന്നൈ, ധര്‍മശാല, കൊല്‍ക്കത്ത, ഹൈദരാബാദ്, ലക്നൗ, മുംബൈ, ന്യൂഡെല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലായി മൽസരങ്ങള്‍ നടത്താനാണ് ബിസിസിഐ തീരുമാനിച്ചത്. 16 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഐപിഎൽ വിജയകരമായി നടത്തിയതാണ് ദുബായിയെ പരിഗണിക്കാൻ കാരണമെന്ന് സൂചനകളുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ വേദി മാറ്റാന്‍ സജ്ജമാണെന്ന് ഐസിസി താല്‍ക്കാലിക സിഇഒ ജെഫ് അല്ലാര്‍ഡെസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ആഴ്ച പ്രത്യേക ഐസിസി സംഘം ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തും എന്നാണ് അറിയുന്നത്.
Read Also: കോവിഡ് വ്യാപനം; ‘കടുവ’യുടെ ഷൂട്ടിംഗ് നിർത്തിയതായി ഷാജി കൈലാസ്