ദിസ്‌പൂർ: അസമിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടർച്ച നേടി ബിജെപിയുടെ ഹിമാന്ത ബിശ്വ ശർമ്മ. ജാലുക്ബാരി നിയോജകമണ്ഡലത്തിൽ നിന്ന് 1,01,911 വോട്ടുകൾക്കാണ് അസം മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മ വിജയിച്ചത്.
വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ പ്രധാന തന്ത്രജ്‌ഞനായ ശർമ്മ കോൺഗ്രസിന്റെ റോമൻ ചന്ദ്ര ബോർത്താകൂറിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ചാം തവണയും ഈ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്നത് തന്റെ ഭാഗ്യമാണെന്ന് ശർമ്മ പ്രതികരിച്ചു.
കൂടാതെ തന്റെ വിജയത്തിന് ജാലുക്ബാരിയിലെ ജനങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡണ്ട് ജെ പി നദ്ദ എന്നിവരോട് നന്ദി അറിയിക്കുന്നതായും ഹിമാന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു. 2016ലെ അസം തിരഞ്ഞെടുപ്പിൽ 85,935 വോട്ടുകൾക്കായിരുന്നു ജാലുക്ബാരി സീറ്റിൽ ഹിമാന്ത ബിശ്വ ശർമ്മ വിജയിച്ചിരുന്നത്.
അതേസമയം അസം വോട്ടെടുപ്പ് ഫലത്തെ തുടർന്ന് ആഘോഷങ്ങളൊന്നും നടത്തരുതെന്ന് പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും ശർമ്മ ആവശ്യപ്പെട്ടു. ‘തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനു ശേഷം, എല്ലാവരും സംയമനം പാലിക്കണമെന്നും ആഘോഷങ്ങൾക്ക് ഒത്തുചേരരുതെന്നും ഞാൻ അഭ്യർഥിക്കുന്നു. നമ്മൾ കോവിഡ് –19 മഹാമാരിയുടെ നടുവിലാണ്’, ശർമ്മ പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡിനെതിരായ യുദ്ധത്തിൽ നമ്മളെ മുന്നിൽ നിന്ന് നയിക്കുന്നതിനെ കുറിച്ച് ഓർക്കണമെന്നും ശർമ്മ ട്വീറ്റിൽ പറഞ്ഞു.
Read Also: നന്ദിഗ്രാമിലെ ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ പരാജയം ഏറ്റുവാങ്ങി മമത