ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പിതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യ സ്‌ഥിതി ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഇടക്കാല ജാമ്യം തേടിയത്.
കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനില തീരെ മോശമാണെന്നും, അടിയന്തരമായി കുറച്ചു ദിവസത്തേക്കെങ്കിലും നാട്ടില്‍ കുടുംബത്തെ കണ്ടു വരാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിലെന്താണ് തടസമെന്ന് കോടതിയും ചോദിച്ചു.
എന്നാല്‍ ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ജാമ്യം അനുവദിക്കുന്നതിനെ ശക്‌തമായി എതിർത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇടക്കാല ജാമ്യം നല്‍കാന്‍ നിയമമില്ലെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം. ബിനീഷിന്റെ ഡ്രൈവറടക്കം കേസിലുൾപ്പെട്ട ചിലർ ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടർന്ന് ഹരജി മെയ് 12ന് ആദ്യത്തെ കേസായി പരിഗണിക്കാന്‍ കോടതി മാറ്റിവച്ചു.
കഴിഞ്ഞ ഒക്‌ടോബറില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരി കഴിഞ്ഞ 7 മാസമായി റിമാന്‍ഡിലാണ്.
Also Read: അധികാരാസക്‌തിയുള്ള സുൽത്താന് വേണ്ടി ചെയ്യുന്നത് ഇതൊക്കെയാണ്; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ