മുംബൈ: വാക്സിൻ ക്ഷാമം മൂലം 18 മുതൽ 44 വയസുവരെ പ്രായമുള്ളവർക്കുള്ള വാക്സിൻ കുത്തിവെപ്പ് മഹാരാഷ്ട്ര സർക്കാർ താൽകാലികമായി നിർത്തിവെച്ചു. ഈ പ്രായക്കാരുടെ ഉപയോഗത്തിനായി മാറ്റിവെച്ചിരുന്ന 3 ലക്ഷം കൊവാക്സിൻ ഡോസുകൾ 45 വയസിൽ കൂടുതലുള്ളവർക്ക് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
വാക്സിന്റെ രണ്ടാം ഡോസ് ലഭിക്കേണ്ട 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവാക്സിൻ സ്റ്റോക്ക് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കായി 35000 ഡോസ് വാക്സിൻ ലഭ്യമാണ്. എന്നാൽ 5 ലക്ഷത്തിലധികം ആളുകൾക്ക് രണ്ടാമത്തെ ഡോസ് ആവശ്യമാണ്. ഇതിനായി കൊവാക്സിൻ സ്റ്റോക്ക് മാറ്റുകയാണെന്ന് രാജേഷ് തോപെ പറഞ്ഞു.
കൊവാക്സിൻ ആഗ്രഹിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ താൽകാലികമായി നിർത്തുകയാണെന്നും രാജേഷ് തോപെ അറിയിച്ചു. രണ്ടാമത്തെ ഡോസ് നിശ്ചിത സമയത്ത് നൽകിയില്ലെങ്കിൽ അത് വാക്സിന്റെ കാര്യക്ഷമതയെ ബാധിക്കും. ഇത്തരം പ്രതിസന്ധി ഒഴിവാക്കാൻ 18 മുതൽ 44 വയസുവരെ പ്രായമുള്ളവർക്കായി വാങ്ങിയ 3 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: എത്ര ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം