ന്യൂഡെൽഹി: ബീഹാറിലും യുപിയിലും നദീതീരങ്ങളിൽ മൃതദേഹങ്ങൾ അടിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുമ്പോഴും കോടികൾ മുടക്കിയുള്ള സെൻട്രൽ വിസ്ത പദ്ധതിയിലേക്ക് മാത്രം പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ വിമർശനം.
“എണ്ണമില്ലാത്ത മൃതദേഹങ്ങളാണ് നദികളിലൂടെ ഒഴുകുന്നത്. മൈലുകൾ നീളുന്ന വരിയാണ് ആശുപത്രികൾക്ക് മുന്നിൽ. പ്രധാനമന്ത്രീ, താങ്കൾ ആ പിങ്ക് കണ്ണട മാറ്റൂ, അതിലൂടെ നിങ്ങൾക്ക് സെൻട്രൽ വിസ്തയല്ലാതെ മറ്റൊന്നും കാണാൻ സാധിക്കുന്നില്ല”-രാഹുൽ ട്വീറ്റ് ചെയ്തു. ബീഹാറിലും യുപിയിലുമാണ് നദീതീരങ്ങളിൽ മൃതദേഹങ്ങൾ അടിയുന്നത്. ബീഹാറിലെ ബക്സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വടക്കേ ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ കോവിഡ് രോഗികളുടേതാണെന്ന് സംശയം ഉയരുന്നുണ്ട്. അതേസമയം, മൃതദേഹങ്ങൾ ഇങ്ങനെ തള്ളുന്നതിലൂടെ നദിയിലെ ജലം വഴിയും കോവിഡ് വ്യാപിക്കുമെന്ന ഭീതിയും ഉടലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഗാസിപൂർ ജില്ലാ മജിസ്ട്രേറ്റ് എംപി സിംഗ് അറിയിച്ചു.
Read also: തെലങ്കാനയിലും ലോക്ക്ഡൗൺ; മെയ് 12 മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും