ന്യൂഡെല്‍ഹി: ബി.1.617 കോവിഡ് വൈറസ് ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന എവിടെയും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ. വൈറസിനെയോ വകഭേദത്തേയോ രാജ്യങ്ങളുടെ പേരു വെച്ച് വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു.
ബി.1.617 ഇന്ത്യൻ വകഭേദമാണെന്നും ലോകത്തിന് മുഴുവൻ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചുവെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തതിനെ തുടർന്നാണ് കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ലോകാരോഗ്യ സംഘടന ‘ഇന്ത്യന്‍ വേരിയന്റ്’ എന്ന വാക്ക് കൊറോണ വൈറസിന്റെ ബി.1.617 വകഭേദവുമായി ബന്ധപ്പെടുത്തിയിട്ടില്ല. ബി.1.617 വകഭേദവുമായി ബന്ധപ്പെട്ട് സംഘടന ഇറക്കിയ റിപ്പോര്‍ട്ടില്‍ എവിടെയും ഇന്ത്യന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. അതിനാല്‍ വൈറസിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന മാദ്ധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്- കേന്ദ്രം അറിയിച്ചു.
ലോകാരോഗ്യ സംഘടന ആഗോള ആശങ്കയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. ഇരട്ട ജനിതക മാറ്റം വന്ന വകഭേദമായാണ് ബി.1.617 വൈറസിനെ കണക്കാക്കുന്നത്. കോവഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുത്തനെ വർധിക്കാൻ കാരണം പുതിയ വകഭേദമാണെന്നാണ് വിദഗ്ധർ കരുതുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യയിൽ ബി.1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 44 രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും രോഗ വ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഈ വകഭേദമാണ്.
Read Also: ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നു; ഗവേഷകർ