തിരുവനന്തപുരം : ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശക്തമായ മഴയും കാറ്റും തുടരുമ്പോൾ സംസ്ഥാനത്ത് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ ജനങ്ങൾ സഹകരിച്ചേ മതിയാകൂ എന്നും, കെഎസ്ഇബിയുടെ ഫീൽഡ് ജീവനക്കാരെല്ലാം വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള വ്യക്തമാക്കി.
സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. അത്തരം സാഹചര്യങ്ങളിൽ വീണ്ടും വൈദ്യുതി പുനഃസ്ഥാപിച്ചാൽ ജനങ്ങളുടെ ജീവന് ആപത്താണ്. ഇവിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാകാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ല.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ അപകടം ഒഴിവാക്കുന്നതിനായി ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്യേണ്ടി വരുന്നുണ്ട്. കൂടാതെ മരങ്ങൾ വൈദ്യുതി കമ്പികളിൽ വീണും പോസ്റ്റ് ഒടിഞ്ഞും കിടക്കുന്ന സാഹചര്യമാണ്. എല്ലാ സ്ഥലത്തും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മഴക്ക് ശമനം വന്നാൽ കൂടുതൽ സ്ഥലങ്ങളിൽ കണക്ഷൻ പുനഃസ്ഥാപിക്കാനാകുമെന്നും കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി.
Read also : കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി