ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് ഉടൻ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം. രാജ്യത്തെ കോവിഡ് വ്യാപനം വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
ചില സംസ്‌ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ വെച്ചിട്ടുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടുകളെ പ്രധാനമന്ത്രി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ സ്‌ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവർത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതെന്നും ഉന്നത വൃത്തങ്ങൾ സൂചന നൽകി. വെന്റിലേറ്ററുകൾ ശരിയായി പ്രവർത്തിപ്പിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രാദേശികമായി കണ്ടെയ്ൻമെന്റ് സോണുകളാക്കുക എന്ന രീതിയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കണം.
ഗ്രാമീണ മേഖലയിൽ കോവിഡ് പരിശോധനയും ഓക്‌സിജൻ വിതരണവും കാര്യക്ഷമമാക്കണം. ഗ്രാമ പ്രദേശങ്ങളിൽ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വ്യാപിപ്പിക്കണം. ഗ്രാമീണ മേഖലകളിൽ ഓക്‌സിജൻ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പ് വരുത്തണം. കോവിഡ് രോഗബാധയും മരണവും സംബന്ധിച്ച കണക്കുകൾ കൂടുതൽ സുതാര്യമാക്കണം, പ്രധാനമന്ത്രി പറഞ്ഞു.
Read also: മഞ്ചേരി മെഡിക്കൽ കോളേജിന് ഓക്‌സിജൻ പ്ളാന്റ് നിഷേധിച്ച നടപടി പിൻവലിക്കണം; മുസ്‌ലിം ജമാഅത്ത്