പാറ്റ്ന: ബിഹാറിൽ കടയിൽ നിന്ന് ബാറ്ററി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിതരായ കുട്ടികൾക്ക് ക്രൂരമർദ്ദനം. ബിഹാറിലെ ഗയ ജില്ലയിലെ നാട്ടുക്കൂട്ടമാണ് 3 ആൺകുട്ടികളെ മർദ്ദനത്തിന് ഇരകളാക്കിയത്. അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് ആൺകുട്ടികളെ നാട്ടുകാർ മർദിച്ചത്. ക്രൂരമായി മർദ്ദിച്ച ശേഷം ഇവരെ ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു.
സംഭവം വിവാദമായതോടെ കുട്ടികളെ മർദ്ദിച്ചവർക്ക് എതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. കേസിൽ 6 പേരെ അറസ്റ്റ് ചെയ്തു. കുട്ടികളെ ക്രൂരമായ രീതിയിൽ ശിക്ഷിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. കുട്ടികളെ അടിക്കുന്നതിന്റെയും ഓടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പോലീസ് സൂപ്രണ്ട് രാകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കടയുടമ മുഹമ്മദ് ഷേരു ആലം, മുഹമ്മദ് സിന്നത്, മുഹമ്മദ് തേസു, അമർജീത് സിങ്, മുഹമ്മദ് നാസിർ, മുഹമ്മദ് അക്തർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് എതിരെ പോക്സോ വകുപ്പടക്കം ചുമത്തിയിട്ടുണ്ട്.
Read also: ‘ജയ് ശ്രീറാം’ വിളിച്ചില്ല; ഹരിയാനയിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു