ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി രാജ്യത്ത് ആഞ്ഞടിക്കുമ്പോഴും സംഘ പരിവാറിന്റെ ക്രൂരതകൾക്ക് ശമനമില്ല. ‘ജയ് ശ്രീറാം’ വിളിക്കാത്തതിന്റെ പേരിൽ മുസ്‌ലിം യുവാവിനെ ഒരുസംഘം ഹിന്ദുത്വ തീവ്രവാദികൾ തല്ലിക്കൊന്നു. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഭരണത്തിലിരിക്കുന്ന ഹരിയാനയിലാണ് സംഭവം.
ഹരിയാനയിലെ മേവാത്ത് ജില്ലയിലെ ഖേര ഖലിപൂര്‍ സ്വദേശിയും ബോഡി ബില്‍ഡറും ജിം പരിശീലകനുമായ ആസിഫ് ഖാനെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ റാശിദും സുഹൃത്ത് വാസിഫും ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്.
മരുന്ന് വാങ്ങുവാനായി ഹരിയാനയിലെ ഖലിപൂരില്‍ നിന്ന് അടുത്ത ഗ്രാമമായ സോണയിലേക്ക് യാത്ര ചെയ്യവേയായിരുന്നു ആക്രമണം. 15 പേരടങ്ങുന്ന സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ”ജയ് ശ്രീറാം” വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. റാശിദും വാസിഫും ഓടി രക്ഷപെട്ടെങ്കിലും ആസിഫ് ഖാൻ അക്രമികളുടെ കൈയിൽ അകപ്പെട്ടു. തുടര്‍ന്ന് ‘മുസ്‌ലിങ്ങളെ’ കൊല്ലൂ എന്നാക്രോശിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. കൊലക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത ഹരിയാന പൊലീസ് ഇതുവരെയും ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല എന്നാണ് റിപ്പോർട്.
Read also: രൗദ്രഭാവം പൂണ്ട് ടൗട്ടെ; ഗുജറാത്തിൽ കനത്ത മഴ തുടരുന്നു