വാഷിംഗ്‌ടൺ: തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അക്രമിയെ ധൈര്യപൂർവം നേരിട്ട 11 വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. യുഎസ്, ഫ്‌ളോറിഡയിലെ വെസ്‌റ്റ് പെന്‍സകോളയിലാണ് സംഭവം. സ്‌കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തിയ അജ്‌ഞാതൻ പിടിച്ചുകൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു.
കാറിനടുത്തേക്ക് ഏകദേശം വലിച്ചു കൊണ്ടുവന്നെങ്കിലും പെണ്‍കുട്ടി ധൈര്യപൂർവം ഇത് തടഞ്ഞു. ശക്‌തമായി തൊഴിക്കുകയും ഇടിക്കുകയും ചെയ്‌തതോടെ അക്രമി പെൺകുട്ടിയെ ഉപേക്ഷിച്ച് കാറില്‍ കയറി രക്ഷപ്പെട്ടു. സമീപത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്.
“രക്ഷപ്പെടാനായി അവള്‍ എല്ലാ വഴികളും നോക്കി. അവള്‍ നന്നായി പൊരുതി, വിട്ടുകൊടുക്കാതെ. അവള്‍ ധൈര്യശാലിയാണ്,”- മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ പെണ്‍കുട്ടിയെ അഭനന്ദിച്ചുകൊണ്ട് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. ഇയാള്‍ മറ്റ് പല കേസുകളിലും പ്രതിയാണെന്നും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിന് ആഴ്‌ചകള്‍ക്ക് മുമ്പ് ഇയാള്‍ ഇതേ സ്‌ഥലത്ത് വച്ച് പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.
Also Read: കോവിഡിൽ അമ്മയെ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വാഗ്‌ദാനം ചെയ്‌ത് യുവതി