ചണ്ഡിഗഡ്: സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തോട് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാർ. ബ്ളാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന 12,000 ആംഫോടെറിസിൻ ബി ഇൻജക്ഷനുകളാണ് ഹരിയാന ആവശ്യപ്പെട്ടത്. നിലവിൽ സംസ്ഥാനത്ത് ചികിൽസയിൽ കഴിയുന്നവർക്കായി 1200 ഡോസ് ഇൻജക്ഷൻ മാത്രമേ സർക്കാരിന്റെ കൈവശമുള്ളൂ എന്ന് ആരോഗ്യ മന്ത്രി അനിൽ വിജ് അറിയിച്ചു.
നിലവിൽ 400ലധികം പേർക്കാണ് ഹരിയാനയിൽ ബ്ളാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗുരുഗ്രാമിൽ മാത്രം 150 പേർക്ക് ഫംഗസ് ബാധയുള്ളതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നും രോഗ ബാധയും മരണനിരക്കും കൂടാൻ അവസരമൊരുക്കരുതെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ പ്രതിരോധ മരുന്നിന്റെ ദൗർലഭ്യം സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്.
ബ്ളാക്ക് ഫംഗസിനെ പ്രതിരോധിക്കാനായി ആംഫോടെറിസിൻ ബി എന്ന ഇന്ത്യൻ നിർമിത മരുന്നാണ് ഉപയോഗിക്കുന്നത്. ഫംഗസ് ബാധയെ ചെറുക്കുന്നതിന് ആംഫോടെറിസിൻ ബി ദിവസേന കുത്തിവെക്കേണ്ടതായുണ്ട്. 8 ആഴ്ചയോളം കുത്തിവെപ്പ് തുടരേണ്ടതായി വരാം എന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹരിയാന സർക്കാർ കേന്ദ്രത്തോട് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: 15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും