മോസ്കോ: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറും. റഷ്യയുടെ സ്പുട് നിക് വാക്സിനാണ് ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ. റെഡ്ഡീസിന് കൈമാറുന്നതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്.ഡി.ഐ.എഫ്) അറിയിച്ചത്. വാക്സിന് പരീക്ഷണവും വിതരണവും ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുമതിക്ക് വിധേയമായിരിക്കുമെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി.
ഇന്ത്യയുമായി വാക്സിന് നിര്‍മ്മാണ കരാറിലും റഷ്യ ഏര്‍പ്പെട്ടിട്ടുണ്ട്. 30 കോടി ഡോസ് സ്പുട് നിക് വാക്സിന് നിര്‍മ്മിക്കാനാണ് ഇന്ത്യയുമായി ധാരണയില്‍ എത്തിയിരിക്കുന്നത്.കോവിഡ് വാക്സിന് വിതരണത്തില്‍ കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ധാരണയില്‍ എത്തിയിട്ടുണ്ട്.
ലോകത്ത് ആദ്യമായി വാക്സിന് വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണ് റഷ്യ. ഓഗസ്റ്റ് 26ന് അന്തിമ ഘട്ട വാക്സിന് പരീക്ഷണം റഷ്യ 40000 പേരിലാണ് ആരംഭിച്ചത്. ഇത് പൂര്‍ത്തിയായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: വിജയ് സേതുപതിയുടെ ‘കാ പേ രണസിംഗം’ ഓൺലൈൻ റിലീസ് ഒക്ടോബർ 2ന്







































