ന്യൂഡെൽഹി: യാസ് ചുഴലിക്കാറ്റ് ദുരിതം വിതച്ച ഒഡീഷ, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച സന്ദർശനം നടത്തും. ഭുവനേശ്വറിൽ നടക്കുന്ന അവലോകന യോഗത്തിന് ശേഷം ബാലസോർ, ഭദ്രക്, പൂർബ മിഡ്‌നാപൂർ എന്നിവിടങ്ങളിൽ ആകാശ നിരീക്ഷണം നടത്തും. തുടർന്ന് പശ്‌ചിമ ബംഗാളിൽ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഒഡീഷ, പശ്‌ചിമബംഗാൾ, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിൽ കനത്ത നാശനഷ്‌ടമാണ് യാസ് ചുഴലിക്കാറ്റ് സൃഷ്‌ടിച്ചത്. ബംഗാളിൽ മൂന്ന് ലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 50ഓളം തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ നിരവധി വീടുകൾ തകർന്നു. കടൽക്ഷോഭത്തെ തുടർന്ന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിൽ മുങ്ങി.
അതേസമയം, ചുഴലിക്കാറ്റ് ദുർബലമായെങ്കിലും ഒഡീഷ, പശ്‌ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ ഒറ്റപ്പെട്ട കാറ്റും മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: ദ്വീപിലെ മുസ്‌ലിം ജനതയെ ഒറ്റപ്പെടുത്താൻ ശ്രമം; പ്രഫുൽ പട്ടേലിനെതിരെ എംകെ സ്‌റ്റാലിൻ