കാസർഗോഡ്: പൊട്ടിപ്പൊളിഞ്ഞ റോഡിനോടുള്ള നഗരസഭയുടെ അവഗണനക്ക് എതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡ് നിർമിച്ച് 10 വർഷം കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
അലാമിപ്പള്ളി ബസ് സ്‌റ്റാൻഡിന് തെക്കുവശത്തു നിന്ന് തുടങ്ങി കല്ലഞ്ചിറ റോഡിലേക്ക് ചേരുന്ന ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. 10 വർഷം മുൻപ് ഫ്രണ്ട്‌സ് ക്ളബ് പ്രവർത്തകരാണ് നാട്ടുകാരുമായി ചേർന്ന് ഈ റോഡ് നിർമിച്ചത്.
എന്നാൽ ഇതിനുശേഷം റോഡിൽ അറ്റകുറ്റപ്പണികളോ നവീകരണമോ നടന്നിട്ടില്ല. മഴക്കാലമായതോടെ തകർന്നു കിടക്കുന്ന റോഡിൽ വെള്ളം നിറഞ്ഞ് കാൽനടയാത്ര പോലും പറ്റാതായി. റോഡിന്റെ ശോചനീയാവസ്‌ഥ പലതവണ വാർഡുസഭകളിൽ ഉന്നയിച്ചതായി നാട്ടുകാർ പറയുന്നു. ഈ റോഡ് നിർമിച്ചതിന് ശേഷം പ്രദേശത്ത് വന്ന മിക്ക റോഡുകളും നവീകരിച്ചു. എന്നാൽ അപ്പോഴെല്ലാം ഇതിനെ മാത്രമായി അവഗണിക്കുകയാണ് എന്നും നാട്ടുകാർ ആക്ഷേപിച്ചു.
അതേസമയം, റോഡിന്റെ പകുതിഭാഗം ഒരുവർഷം മുൻപ് കോൺക്രീറ്റ് ചെയ്‌തതായി വാർഡ് കൗൺസിലറും മുൻ നഗരസഭാ ചെയർമാനുമായ വിവി രമേശൻ പറഞ്ഞു. ബാക്കിഭാഗം നവീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെങ്കിലും ലോക്ക്ഡൗണും മറ്റും കാരണം പണി നീണ്ടു പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Malabar News: നിയന്ത്രണം കർശനമാക്കി പോലീസ്; കോവിഡ് മാനദണ്ഡം പാലിക്കാത്ത വ്യാപാര സ്‌ഥാപനം പൂട്ടിച്ചു