മലപ്പുറം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ജില്ലയിലെ കരുളായിയിൽ നിയന്ത്രണം കർശനമാക്കി പോലീസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കരുളായി അങ്ങാടിയിലെ വ്യാപാര സ്‌ഥാപനം പൂട്ടിച്ചു. അനാവശ്യമായി റോഡിലിറങ്ങിയ അൻപതോളം പേരെ ആന്റിജൻ പരിശോധനക്ക് വിധേയരാക്കി.
കരുളായിയിൽ കോവിഡ് വ്യാപനം കൂടിവരികയാണ്. നിലവിൽ അഞ്ഞൂറോളം രോഗികളാണ് ഇവിടെ ഉള്ളത്. ഇതേത്തുടർന്ന് പഞ്ചായത്തിനെ വീണ്ടും കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന 11, 13, 15 വാർഡുകളിലെ ഇടവഴികൾ വാർഡ് ആർആർടിയുടെയും പോലീസിന്റെയും നേതൃത്വത്തിൽ അടച്ചു.
കോവിഡ് ബാധിതർ കൂടുതലുള്ള വാർഡുകളായ കരുളായി, വലമ്പുറം, പിലാക്കോട്ടുപാടം വാർഡുകളിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങുകയോ മറ്റു വാർഡുകളിലേക്ക് അനാവശ്യമായി പ്രവേശിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം നൽകി. സഹായം ആവശ്യമുള്ളവർക്ക് വാർഡംഗങ്ങളുടെ നേതൃത്വത്തിലുള്ള വാർഡ് ആർആർടികളെയോ പഞ്ചായത്ത് സഹായകേന്ദ്രവുമായോ ബന്ധപ്പെടാമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ അഞ്ചേരിയൻ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ അങ്ങാടിയിലും ഉൾപ്രദേശങ്ങളിലും വ്യാപക പരിശോധനകൾ നടത്തും. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന വ്യാപാര സ്‌ഥാപനങ്ങൾക്ക് എതിരെ കടകൾ പൂട്ടിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. അനാവശ്യമായി ആളുകൾ പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കുകയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയും ചെയ്യുമെന്നും പോലീസ് വ്യക്‌തമാക്കി.
Malabar News: മലപ്പുറം ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ തീരുമാനം