വയനാട്: മുട്ടിൽ മരംമുറി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ വനം വന്യജിവി മന്ത്രി എകെ ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതേ കാലയളവിൽ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും.
മുട്ടിൽ മരംമുറി സംബന്ധിച്ച പ്രത്യേക അന്വേഷണം നടക്കുന്നത് കൂടാതെയാണ് സംസ്ഥാനമൊട്ടാകെ പരിശോധനയും പൊതുവായ അന്വേഷണവും നടക്കുക. സംസ്ഥാന വനം വകുപ്പ് വിജിലൻസ് വിഭാഗം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റാണ് അന്വേഷണം നടത്തുക.
മുട്ടിൽ മരം കൊള്ളയിൽ റവന്യൂ- വനം ഉദ്യോഗസ്ഥരെ ന്യായീകരിച്ചുള്ള വയനാട് ജില്ലാ കളക്ടറുടെ റിപ്പോർട് വാർത്തയായിരുന്നു. തുടക്കം മുതൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചിരുന്നുവെന്നും മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്ടമായപ്പോഴും വയനാട് ജില്ലയിൽ നിന്നും മരങ്ങൾ നഷ്ടമായില്ലെന്നും കളക്ടർ അഥീല അബ്ദുള്ള റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മുറിച്ചു മാറ്റിയ 101 മരങ്ങളാണ് ഇവിടെനിന്നും കണ്ടെത്തിയത്. 42 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും കളക്ടർ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ വില്ലേജ് ഓഫിസറെ സസ്പെൻഡ് ചെയ്തുവെന്നും ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ എന്നിവരെ സ്ഥലം മാറ്റിയെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. വീഴ്ച സംഭവിച്ചിട്ടില്ല എന്ന് പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയും പറയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
Malabar News: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍