കൊച്ചി: മുട്ടിൽ മോഡൽ വനം കൊള്ള എറണാകുളത്തും കണ്ടെത്തി. നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തി. മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലുൾപ്പെട്ട നേര്യമംഗലം റേഞ്ചിൽ അറുപതോളം പാസുകളാണ് അനുവദിച്ചത്. റവന്യൂ വകുപ്പിന്റെ കടുത്ത സമ്മർദ്ദങ്ങളെ തുടർന്നാണ് മരം മുറിക്കാനുള്ള പാസ് മിക്കയിടങ്ങളിലും നൽകിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കോടികളുടെ മരതടികളാണ് എറണാകുളം- ഇടുക്കി ജില്ലകളുമായി അതിർത്തി പങ്കിടുന്ന നേര്യമംഗലത്തും വിവാദ ഉത്തരവിന്റെ മറവിൽ മുറിച്ച് കടത്തിയത്. പെരിയാറിന്റെ തീരങ്ങളിലായി ഇടുക്കി മലനിരകളോട് ചേർന്ന് കിടക്കുന്ന നേര്യമംഗലം വനമേഖലയില് നിന്ന് വനം മാഫിയ സംഘം മാസങ്ങൾക്കുള്ളിൽ മുറിച്ച് കടത്തിയത് നാനൂറിലേറെ മരങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. തേക്ക് തടികളാണ് കൂടുതലും.
ഇഞ്ചത്തൊട്ടി, നീണ്ട പാറ, ഉരുളൻ തണ്ണി തുടങ്ങിയ മേഖലകളിൽ നിന്നായി 250 മീറ്റർ ക്യൂബ് തേക്കിൻ തടികളാണ് മുറിച്ച് കടത്തിയത്. തട്ടേക്കാട് ഫോറസ്റ്റ് ഡിവിഷനിൽ 20 പാസുകളാണ് അനുവദിച്ചത്. കർഷകരുടേത് അടക്കമുള്ള 35 മീറ്റർ ക്യൂബ് വരുന്ന എൺപതോളം തേക്ക് മരങ്ങൾ മുറിച്ചതായി കണ്ടെത്തി.
സംഭവത്തിൽ വിവിധ മേഖലകൾ തിരിച്ച് വനം വകുപ്പ് കേസെടുത്തു വരികയാണ്. നേര്യമംഗലത്തേ അടക്കമുള്ള വനംകൊള്ള പുറത്ത് വരാതിരിക്കാനാണ് എറണാകുളത്തിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ മാറ്റാനുള്ള ശ്രമങ്ങൾ നടന്നതെന്നും ആക്ഷേപമുണ്ട്.
Must Read: ലക്ഷദ്വീപിൽ പ്രതിഷേധം തുടരുന്നു; നാളെ കരിദിനം ആചരിക്കും