തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകളോടെ ലോക്ക്ഡൗൺ തുടർന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ച വരെയാണ് ലോക്ക്ഡൗൺ.
പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ ഒഴിവാക്കാനാണ് പദ്ധതി. കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാ മേഖലകളിലും തുടരും.
75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താൽ മാത്രമേ കോവിഡ് ഭീഷണിയിൽ നിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. നിലവിൽ 25 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകിയിട്ടുണ്ട്. 75 ശതമാനം ആളുകളും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നത് വരെ പ്രാദേശിക അടിസ്ഥാനത്തിൽ രോഗബാധ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്.
Also Read: കൊവാക്സിനില്ല; സംസ്ഥാനത്ത് രണ്ടാം ഡോസ് കുത്തിവെപ്പ് പ്രതിസന്ധിയിൽ







































