മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരും ആകുമ്പോള്‍, നടപടി താക്കീതിൽ ഒതുക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് അവർ പറഞ്ഞു.
നേരത്തേ പരാതി ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മീഷൻ ഗൗരവത്തോടെ കാണുന്നു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങൾ വർധിക്കുന്നത് പോലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. ബാലചന്ദ്രന്റെ വീടിനകത്തേക്ക് അതിക്രമിച്ചെത്തിയ പെരിന്തൽമണ്ണ സ്വദേശി വിനീഷ് (21), ദൃശ്യയെ ആഞ്ഞ് കുത്തുകയായിരുന്നു. ദൃശ്യയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഈ സമയം ഇവരുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും ശുചിമുറിയിലായിരുന്നു. ഇവർ പുറത്തിറങ്ങി വന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
പിന്നാലെ പെരിന്തൽമണ്ണ പോലീസ് പ്രതിയെ കീഴ്പ്പെടുത്തുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ പെരിന്തൽമണ്ണ നഗരത്തിലെ കട കത്തി നശിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് തീ അണയ്ക്കാനായത്. അതിനാൽ, കൊലപാതകം നടക്കുന്ന സമയം ബാലചന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കട കത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയാണെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും സംശയം.
Most Read: ഇന്ധന വിലവർധന; ‘മഷിക്കുപ്പി’യെ സമരായുധമാക്കി എസ്എസ്എഫ്