കാസർഗോഡ്: തടസങ്ങളിൽ കുരുങ്ങുന്ന പള്ളിക്കര റെയിൽവെ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും. കഴിഞ്ഞ മെയ് മാസത്തിൽ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച പാലം പണി കോവിഡിൽ കുടുങ്ങിയാണ് വൈകിയത്. രണ്ടാം ലോക്ക്ഡൗണും കാലവര്‍ഷവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. നിര്‍മാണത്തിലെ പ്രധാന ഘട്ടമായ കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കലാണ് ലോക്ക്ഡൗണ്‍ കാരണം തടസപ്പെട്ടത്.
ചെന്നൈയില്‍ നിന്നാണ് ഗർഡർ എത്തിക്കേണ്ടത്. 10 എണ്ണത്തിൽ രണ്ട് ഗർഡർ മാത്രമാണിപ്പോൾ എത്തിച്ചിട്ടുള്ളത്. ബാക്കി എട്ടെണ്ണം ചെന്നൈയിൽ നിന്നും എത്തിക്കാനുണ്ട്. തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടിയതാണ് ഇത് വൈകാൻ പ്രധാന കാരണം. ഒരു ഗർഡര്‍ തന്നെ പത്ത് ഭാഗമായിട്ടാണ് കൊണ്ടുവരേണ്ടത്. നിലവില്‍ പാളത്തിന് ഇരുവശത്തും പകുതി ഭാഗത്തോളം ടാറിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
റെയില്‍വേ പാളത്തിന് പടിഞ്ഞാറുവശത്തെ തൂണുകള്‍ക്ക് മുകളിലെ സ്റ്റീല്‍ ഗർഡര്‍ സ്ഥാപിക്കലും സ്ളാബിടലും കഴിഞ്ഞു. എറണാകുളത്തെ ഇകെകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡാണ് പാലം പണിയുന്നത്. 50.49 കോടി രൂപ ചിലവിടുന്ന പാലം 780 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലും നാലുവരിയായാണ് നിര്‍മിക്കുക. പിന്നീട് ആറുവരിയാക്കാന്‍ കഴിയും വിധമാണിത്.
Read Also: കെഎസ്ആർടിസി ശമ്പള പരിഷ്കരണം; ചർച്ച ഇന്ന്