വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയിൽ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആൽബർട് ബോർള. ഇന്ത്യ അടക്കമുള്ള ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ഈ വർഷം 100 കോടി ഡോസ് വാക്‌സിൻ നൽകുമെന്നും ബോർള വ്യക്‌തമാക്കി. യുഎസ്എ-ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് വാർഷിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
കോവിഡ് മഹാമാരി മൂലം കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോയത്. ഈ സാഹചര്യത്തിൽ വാക്‌സിന് ഇന്ത്യയിൽ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യക്ക് 200 കോടി ഡോസ് വാക്‌സിൻ നൽകും. ഇതിൽ 100 ഡോസ് ഈ വർഷം നൽകും, ബോർള അറിയിച്ചു.
ഇന്ത്യൻ ഗവൺമെന്റുമായി ചർച്ചകൾ സജീവമാണ്. കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടൻ വാക്‌സിൻ ഇറക്കുമതി ചെയ്യാൻ കഴിയും. ഇന്ത്യയുടെ കോവിഡ് നയത്തിന്റെ നട്ടെല്ലായി സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തുടരും. എന്നാൽ ഫൈസർ, മോഡേണ തുടങ്ങിയ വാക്‌സിനുകൾ ഇന്ത്യയുടെ വാക്‌സിനേഷൻ ദൗത്യത്തിന് കരുത്ത് പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ നിരവധി ജീവൻ രക്ഷാ ഉപകരണങ്ങൾ ഫൈസർ ഇന്ത്യക്ക് നൽകിയിട്ടുണ്ടെന്നും ബോർള വ്യക്‌തമാക്കി.
Read also: കോവിഷീൽഡ്; വാക്‌സിൻ ഡോസുകളുടെ നിലവിലുള്ള ഇടവേള ഫലപ്രദം, കൂട്ടേണ്ടതില്ല