കൊച്ചി: കൊടകര കള്ളപ്പണ കേസിൽ തീരുമാനം അറിയിക്കാൻ വീണ്ടും സമയം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കള്ളപ്പണത്തിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ മറുപടി പറയുകയായിരുന്നു ഇഡി. വിശദമായ സത്യവാങ്മൂലം എഴുതി സമർപ്പിക്കാൻ ഇഡിക്ക് ഹൈക്കോടതി രണ്ടാഴ്‌ചത്തെ സമയം അനുവദിച്ചു. ജസ്‌റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നിലപാട് അറിയിക്കാൻ ഇഡിക്ക് 10 ദിവസത്തെ സമയം അനുവദിച്ചിരുന്നു. കേരള പോലീസിന്റെ അധികാര പരിധിക്കപ്പുറം അന്വേഷണം നടത്തേണ്ടതിനാലാണ് കേസ് അന്വേഷണം ഇഡിയെ ഏൽപ്പിക്കണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില്‍ ഇഡി നടപടിയെടുക്കുന്നില്ലെന്ന് ആയിരുന്നു ഹര്‍ജിയിലെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജിയിൽ ഹൈക്കോടതി നിലപാട് തേടിയതിന് പിന്നാലെ കേസിൽ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. പോലീസില്‍ നിന്ന് എഫ്ഐആര്‍ വിവരങ്ങള്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചിരുന്നു. കേസ് തങ്ങളുടെ പരിധിയില്‍ വരുമോയെന്നാണ് പ്രധാനമായും ഇഡി പരിശോധിച്ചത്.
അതേസമയം, കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ധർമരാജൻ നൽകിയ ഹരജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി നീട്ടിവെച്ചു. ഈ മാസം 30ന് കേസ് വീണ്ടും പരിഗണിക്കും. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ കോടതി ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read also:വിദ്യാർഥികൾക്കായി ഡേറ്റാ പാക്കേജുകൾ തുടങ്ങണം; ഗവർണറെ കണ്ട് എംഎസ്‌എഫ്