കവരത്തി : രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയുടെ ഫോൺ കവരത്തി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഫോൺ പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്‌തമാക്കി. എന്നാൽ ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും, ഫോൺ നമ്പറുകൾ എഴുതിയെടുക്കാൻ സാവകാശം നൽകിയില്ലെന്നും ഐഷ സുൽത്താന ആരോപണം ഉന്നയിച്ചു.
ഐഷ സുൽത്താനക്ക് എതിരെയുള്ള രാജ്യദ്രോഹ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. നിലവിൽ മൂന്ന് തവണയാണ് ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്‌തത്. തുടർന്ന് അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.
ഐഷക്ക് ജാമ്യം അനുവദിക്കുന്നതിന് എതിരെ ശക്‌തമായ വാദങ്ങളുമായാണ് അഡ്‌മിനിസ്‌ട്രേഷൻ കോടതിയെ സമീപിച്ചത്. രാജ്യവിരുദ്ധ നീക്കത്തിനാണ് ഐഷ പദ്ധതിയിട്ടതെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അഡ്‌മിനിസ്ട്രേഷൻ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയ ഹൈക്കോടതി ഉപാധികളോടെ ഐഷക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഐഷക്കെതിരായ രാജ്യദ്രോഹ കേസ് പ്രഥമദൃഷ്‌ട്യാ നിലനിൽക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also : ‘സ്‍ത്രീപക്ഷ കേരളം’; ഒരാഴ്‌ച പ്രചാരണ പരിപാടിയുമായി സിപിഎം