മസ്‌കറ്റ്: മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ഒമാന്‍. അടുത്ത മാസം 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ വില കൂട്ടിയിരുന്നു. പഞ്ചസാരയോ മറ്റു മധുര വസ്‌തുക്കളോ ചേര്‍ത്ത പാനീയങ്ങള്‍ക്കും, റെഡി ടു ഡ്രിങ്കുകള്‍, കോണ്‍സെന്‍ട്രേറ്റുകള്‍, ജെല്ലുകള്‍, പൗഡറുകള്‍, എക്‌സ്ട്രാറ്റുകള്‍ തുടങ്ങിയ ഉത്പ്പന്നങ്ങള്‍ക്കും അടുത്ത മാസം 1 മുതല്‍ 50 ശതമാനം നികുതി ഏര്‍പ്പെടുത്തും.
100 ശതമാനം പഴങ്ങളോ, പച്ചക്കറികളോ, പാലോ ഉപയോഗിച്ചുണ്ടാക്കുന്ന ജ്യൂസുകള്‍, 75 ശതമാനം പാല്‍ അടങ്ങിയ പാനീയങ്ങള്‍, ന്യൂട്രിഷന്‍ സപ്ലിമെന്റുകള്‍, പ്രത്യേക പോഷണത്തിനോ ചികിത്സക്കോ ഉപയോഗിക്കുന്ന പാനീയങ്ങള്‍ തുടങ്ങിയവയെ നികുതി വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവക്ക് 2019 ജൂണ്‍ 15 മുതല്‍ തന്നെ പ്രത്യേക നികുതി ഈടാക്കുന്നുണ്ട്. വരുമാനമാര്‍ഗം എന്നതിനേക്കാളുപരി ആരോഗ്യപരമായ കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മധുര പാനീയങ്ങള്‍ക്ക് അമിത നികുതി ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. മുന്‍പ് സൗദി അറേബ്യയും യുഎഇയും സമാനമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
Read also: സ്‌റ്റാർട്ടപ്പ് ഇന്ത്യ; മോദിയുടെ സ്വപ്‌ന പദ്ധതിയില്‍ വന്‍ മുന്നേറ്റം