ന്യൂഡെൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം രാജ്യത്തെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതാണ് കാരണം. ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ക്രെഡിറ്റ് സ്യുസെ എജി, ഇന്ത്യൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ദി ജമ്മു ആൻഡ് കശ്മീർ ബാങ്ക്, ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവയാണ് പിഴ ശിക്ഷ ലഭിച്ച മറ്റ് ബാങ്കുകൾ.
ബാങ്കിങ് ഇതര കമ്പനികൾക്ക് അഡ്വാൻസ്, വായ്പ എന്നിവ നൽകിയതും സ്റ്റാറ്റ്യൂട്ടറി നിയന്ത്രണങ്ങൾ തെറ്റിച്ചതുമാണ് ബാങ്കുകൾക്കെതിരായ കുറ്റം. ആകെ 14.50 കോടി രൂപയോളമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പിഴയടക്കേണ്ടത് ബാങ്ക് ഓഫ് ബറോഡയാണ് (2 കോടി). ഏറ്റവും കുറഞ്ഞ പിഴ എസ്ബിഐക്കാണ്. 50 ലക്ഷം രൂപ മാത്രമാണ് ബാങ്കിന് അടക്കേണ്ടത്.
ബാങ്കുകളുടെ ഭാഗത്ത് നിന്ന് പിഴവ് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ബാങ്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ ബാങ്കുകൾ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ പിഴ ചുമത്തുകയായിരുന്നു എന്ന് ആർബിഐ പറയുന്നു. റിസർവ് ബാങ്ക് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നുള്ള പിഴ മാത്രമാണിതെന്നും ഉപഭോക്താകൾക്ക് മേൽ ഈ പിഴയുടെ ഭാരം ഉണ്ടാകില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: സ്വകാര്യതാ നയം ഉടനില്ല; താല്ക്കാലികമായി നിർത്തിവെച്ചതായി വാട്സ്ആപ്