തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയത്. തീരുമാനം കേന്ദ്രത്തെ അറിയിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തത്.
2023 ജനുവരി വരെ ശിവശങ്കറിന് സർവീസ് ശേഷിക്കുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും കസ്‌റ്റംസും രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ, വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്‌ഥനെ സംസ്‌ഥാന സർക്കാരിന് സസ്‌പെൻഡ് ചെയ്യാവുന്നതാണ്. ഒരു വർഷമാണ് ഇതിന്റെ കാലാവധി. പിന്നീട് സസ്‌പെൻഷൻ കാലാവധി നീട്ടുകയാണെങ്കിൽ കേന്ദ്ര സർക്കാരിനെ അറിയിക്കണം.
Read Also: സിക: കേരളത്തിന് ആശ്വാസം; 17 സാമ്പിളുകൾ നെഗറ്റീവായി