തിരുവനന്തപുരം: സിക വൈറസ് ബാധയിൽ കേരളത്തിന് താൽക്കാലിക ആശ്വാസം. തിരുവനന്തപുരത്ത് നിന്ന് അയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളാണ് നെഗറ്റീവായത്. സിക വൈറസിൽ ആശങ്കാജനകമായ സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും ആരോഗ്യവിദഗ്‌ധരുടെയും നിഗമനം.
രോഗബാധ റിപ്പോർട് ചെയ്‌ത പ്രദേശങ്ങളിൽ വ്യാപകമായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരത്ത് പനിയടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ള ഗർഭിണികളുടെ സാമ്പിളുകളും പരിശോധനയ്‌ക്ക് അയക്കുന്നുണ്ട്.
അതേസമയം സിക വൈറസ് സാഹചര്യം പഠിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് അയച്ച ആറംഗ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. സംസ്‌ഥാനത്തെ ആരോഗ്യ സ്‌ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് എന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു.
15 പേർക്കാണ് ഇന്നലെ വരെ സംസ്‌ഥാനത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രോഗം സ്‌ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് കർമ്മപദ്ധതി തയ്യാറാക്കിയിരുന്നു. പനിയുള്ള ഗർഭിണികളിൽ പരിശോധന നടത്തി സിക അല്ലെന്നുറപ്പാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: കോവിഡ്; ത്രിപുരയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി