തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികളിലെ ഫണ്ട് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി രാഹുൽ തൊണ്ടിമുതലുകൾ നശിപ്പിച്ചുവെന്ന് പോലീസ്. ഡെൽഹിയിൽ പോയി തന്റെ ലാപ്ടോപ്പും ഐ ഫോണും രാഹുൽ നശിപ്പിച്ചുവെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് കണ്ടെത്താൻ തൊണ്ടിമുതൽ കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. വാദം അംഗീകരിച്ച കോടതി രാഹുലിനെ 10 ദിവസം കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഫണ്ട് തട്ടിപ്പിൽ കേസ് എടുത്തതിന് പിന്നാലെ രാഹുൽ ഭാര്യയുമായി ഡെൽഹയിലേക്ക് പോയിരുന്നുവെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. ഇൻഡിഗോ വിമാനത്തിലാണ് ഇരുവരും ഡെൽഹിയിലേക്ക് പോയത്.
അതേസമയം, പ്രതിയായ രാഹുൽ രാഷ്ട്രീയക്കാരുടെ കരു മാത്രമാണെന്ന് ഇയാളുടെ അഭിഭാഷകൻ വിജിലൻസ് കോടതിയിൽ പറഞ്ഞു. തട്ടിപ്പിൽ രാഷ്ട്രീയക്കാർക്ക് പങ്കുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
Most Read: പാലാരിവട്ടം അഴിമതിയിൽ സൂരജിനെതിരെ കേസെടുത്തത് സർക്കാർ അനുമതിയോടെ; വിജിലൻസ്