തിരുവനന്തപുരം: തലസ്ഥാനത്ത് സിക വൈറസ് കൂടുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിൽ കണ്ട്രോള് റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 23 സിക വൈറസ് കേസുകളാണ് റിപ്പോർട് ചെയ്തത്. ആനയറ പ്രദേശത്തുള്ള 3 കിലോമീറ്റര്‍ പരിധിയില്‍ സിക വൈറസിന്റെ ക്ളസ്റ്റർ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കോര്‍പറേഷന്റെയും നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ആക്ഷന്‍ പ്ളാൻ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗും നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫിസിൽ കൂടിയ പ്രത്യേക അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സിക വൈറസിനെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. സംസ്ഥാനമാകെ സിക വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണം. തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊതുക് നശീകരണത്തിന് ശക്തമായ ഇടപെടലുകള്‍ നടത്തണം. ആനയറ ഭാഗത്ത് കൊതുകു നശീകരണത്തിനായി 7 ദിവസം ഫോംഗിംഗ് നടത്തും. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും.
സിക വൈറസിനെ പോലെ ഡെങ്കിപ്പനിയും ശ്രദ്ധിക്കണം. വീടുകളിലേയും, സ്ഥാപനങ്ങളുടേയും പരിസരങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യമുണ്ടാകരുത്. ഒരു തുള്ളി വെള്ളം പോലും കെട്ടി നില്ക്കുന്ന അവസ്ഥയുണ്ടാകരുത്. വീട്ടിനകത്തും കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും സ്വയം പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, സബ് കളക്ടർ മാധവികുട്ടി, ജില്ലാ മെഡിക്കല്‍ ഓഫിസർ ഡോ. കെഎസ് ഷിനു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Most Read: വാക്സിൻ ലഭിക്കുന്നില്ലെന്ന പരാതി അടിസ്ഥാന രഹിതം; കേന്ദ്ര ആരോഗ്യമന്ത്രി