ഭുവനേശ്വർ : കോവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾക്കിടയിൽ ഒഡീഷയിൽ വീണ്ടും സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചു. 10,12 ക്ളാസുകളിലെ വിദ്യാർഥികൾക്കാണ് സ്കൂളുകളിൽ ക്ളാസുകൾ ആരംഭിക്കുക. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജൂലൈ 26ആം തീയതി മുതൽ ക്ളാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സത്യബ്രത സാഹു വ്യക്തമാക്കി.
അതേസമയം തന്നെ ഓൺലൈൻ ക്ളാസുകൾ തുടരുമെന്നും, താൽപര്യമുള്ള കുട്ടികൾ മാത്രം നേരിട്ടുള്ള ക്ളാസുകളിൽ പങ്കെടുത്താൽ മതിയെന്നും അധികൃതർ വ്യക്തമാക്കി. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെയായിരിക്കും ക്ളാസുകൾ നടക്കുക. കൂടാതെ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ പരിശോധന നടത്തണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് 40 ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് ഓൺലൈൻ ക്ളാസുകൾ പ്രയോജനപ്പെടുന്നതെന്നും, ഇന്റർനെറ്റ് ലഭ്യതക്കുറവ് മൂലം 60 ശതമാനം പേർക്കും ക്ളാസുകൾ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also : നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; മാതാവ് റിമാൻഡിൽ