പന്തീരാങ്കാവ്: നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെതിരെ കേസ്. മാതാവിനെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. പോലീസ് സ്‌റ്റേഷനിൽ ഹാജരായ യുവതിയെ കോടതിയിൽ നിന്ന് റിമാൻഡ് ചെയ്‌തു.
നാലു ദിവസം മുൻപാണ് 35 കാരിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ കുഞ്ഞിന് ജൻമം നൽകിയത്. തുടർന്ന് നാലാം ദിവസം തന്നെ കുഞ്ഞിനെ ഭർതൃ വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞ യുവതി തൃശൂരിലെ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു.
പന്തീരാങ്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നതായി തെളിഞ്ഞു. രണ്ടാമത്തെ വിവാഹത്തിൽ യുവതിക്ക് 13 വയസുള്ള ഒരു കുട്ടിയും ഉണ്ട്. ഇത് ഇപ്പോഴുള്ള ഭർത്താവിന്റെ വീട്ടുകാർ അറിഞ്ഞതോടെയാണ് യുവതി കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.
ഒരു മാസം താമസിച്ചതിന് ശേഷമാണ് രണ്ടാമത്തെ ഭർത്താവിനെ യുവതി ഉപേക്ഷിച്ചത്. തുടർന്ന് ഫേസ്ബുക്ക് വഴിയാണ് യുവതി പന്തീരാങ്കാവിലുള്ള യുവാവിനെ പരിചയപ്പെടുന്നത്. പിന്നീടാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ കാര്യം യുവതി ഏറണാകുളത്തുള്ള സ്വന്തം വീട്ടിൽ പോലും പറഞ്ഞിരുന്നില്ല. പകരം കോഴിക്കോട് ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.
Read Also: കോവിഷീൽഡ് വാക്‌സിനെ ഫ്രാൻസും അംഗീകരിച്ചു