ന്യൂഡെൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികളെന്ന് റിപ്പോർട്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു. ചൊവ്വാഴ്ച കേന്ദ്രസർക്കാർ രാജ്യസഭയിൽ വെച്ച വിവരങ്ങളിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്കുള്ളത്.
പൊതുകടം 10 ശതമാനം കൂടിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഉൾപ്പെടെ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവ കൃത്യമായി ഉപയോഗപ്പെടുത്താൻ ഈ കമ്പനികൾക്കായില്ല.
യഥാസമയം രേഖകൾ സമർപ്പിക്കാത്ത കമ്പനികൾക്ക് അവ ഫീസില്ലാതെ വൈകി സമർപ്പിക്കാനും പുതിയ തുടക്കത്തിനും സർക്കാർ അവസരം നൽകിയിരുന്നു. 4,73,131 ഇന്ത്യൻ കമ്പനികളും 1065 വിദേശ കമ്പനികളുമാണ് പുതിയ തുടക്കത്തിന് അപേക്ഷ നൽകിയത്.
പ്രവർത്തന റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ 2021ൽ രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളിൽ നിന്നൊഴിവാക്കിയ കമ്പനികളുടെ എണ്ണം 12,889 ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: കർഷകരുടെ പാർലമെന്റ് മാർച്ചിന് നാളെ തുടക്കം