കൊൽക്കത്ത: ഇസ്രായേൽ ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫോൺ ചോർത്തൽ തടയാൻ താൻ സ്വന്തം മൊബൈൽ ഫോണിന്റെ ക്യാമറ മൂടിവെച്ചിരിക്കുകയാണ് എന്ന് മമത പറഞ്ഞു.
“വീഡിയോയും ഓഡിയോയും എല്ലാം അവർ ചോർത്തുന്നതിനാലാണ് ഞാൻ എന്റെ ഫോൺ പ്ളാസ്റ്റർ ചെയ്തിരിക്കുന്നത്,”- ഇൻസുലേഷൻ ടേപ്പ് കൊണ്ട് പൊതിഞ്ഞ ഫോൺ ക്യാമറ കാണിച്ചുകൊണ്ട് മമത ബാനർജി പറഞ്ഞു. പെഗാസസ് അപകടകരമാണ്. അവർ ആളുകളെ ഉപദ്രവിക്കുന്നു. ചിലപ്പോൾ എനിക്ക് ആരോടും സംസാരിക്കാൻ കഴിയില്ല. എനിക്ക് ഡെൽഹി, ഒറീസ മുഖ്യമന്ത്രിമാരുമായി സംസാരിക്കാൻ കഴിയില്ല; മമത പറഞ്ഞു.
മന്ത്രിമാരുടെയും ജഡ്ജിമാരുടെയും ഫോണുകൾ ചോർത്തുന്നു. അവർ ജനാധിപത്യ ഘടന തകർത്തു. തിരഞ്ഞെടുപ്പ് പ്രക്രിയയും ജുഡീഷ്യറിയും മന്ത്രിമാരും മാദ്ധ്യമ സ്ഥാപനങ്ങളും പെഗാസസിന് ഇരകളായി. ജനാധിപത്യ രാഷ്ട്രത്തിനു പകരം, ഒരു നിരീക്ഷണ രാജ്യമാക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നു; ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
ചാരപ്പണിക്ക് നിങ്ങൾ ധാരാളം പണം ചിലവഴിക്കുന്നു. എന്റെ മൊബൈൽ ഞാൻ ഇൻസുലേഷൻ ടേപ്പ് ചുറ്റി ഭദ്രമാക്കിയത് പോലെ കേന്ദ്ര സർക്കാരിനെയും നമ്മൾ അടച്ചു പൂട്ടണം. അല്ലാത്തപക്ഷം രാജ്യം നശിപ്പിക്കപ്പെടും. ഫെഡറൽ സംവിധാനത്തിന് മുകളിൽ അവർ ബുൾഡോസർ കയറ്റി നിരപ്പാക്കും; മമത കൂട്ടിച്ചേർത്തു.
രണ്ട് മന്ത്രിമാർ, 40ലധികം മാദ്ധ്യമ പ്രവർത്തകർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഒരു സിറ്റിംഗ് ജഡ്ജി എന്നിവരുൾപ്പെടെ 300ലധികം മൊബൈൽ ഫോൺ നമ്പറുകൾ പെഗാസസ് വഴി ചോർത്തിയതായാണ് റിപ്പോർട്. എന്നാൽ ആരോപണത്തിന് യാതൊരുവിധ അടിസ്ഥാനവും ഇല്ലെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം.
Our phones are tapped. Pegasus is dangerous and ferocious. I cannot talk to anyone. You are paying too much money for spying. I have plastered my phone. We should also plaster the Centre otherwise country will be destroyed. BJP has bulldozed federal structure: Mamata Banerjee
— ANI (@ANI) July 21, 2021
Most Read: വാഗ്ദാനങ്ങള് പാലിക്കാത്ത മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടത്; വെല്ലുവിളിച്ച് സിദ്ദു പക്ഷം