അമൃത്‌സര്‍: പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുന്നു. നവ്‌ജോത് സിംഗ് സിദ്ദു പരസ്യമായി മാപ്പ് പറയണമെന്ന അമരീന്ദര്‍ സിംഗിന്റെ ആവശ്യം സിദ്ദു ക്യാംപ് നിരസിച്ചു. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് തന്റെ അഹംഭാവം കളഞ്ഞ് ജനങ്ങളോട് മാപ്പ് പറയേണ്ടതെന്ന് സിദ്ദു ക്യാംപ് പറഞ്ഞു.
സിദ്ദു ഇപ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹം മാപ്പ് പറയേണ്ട ആവശ്യമില്ലെന്നുമാണ് സിദ്ദു പക്ഷത്തുള്ള എംഎല്‍എമാരുടെ വാദം. “മുഖ്യമന്ത്രിയോട് സിദ്ദു എന്തിനാണ് മാപ്പ് പറയുന്നത്?, ഇതൊരു പൊതു പ്രശ്‌നമല്ല. തന്റെ വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതില്‍ മുഖ്യമന്ത്രിയാണ് പൊതുജനങ്ങളോട് ക്ഷമ ചോദിക്കേണ്ടത്”- സിദ്ദുവിന്റെ ഏറ്റവും അടുത്ത സഹായിയും എംഎല്‍എയുമായ പര്‍ഗത് സിംഗ് പറഞ്ഞു.
അമരീന്ദറും നവ്‌ജോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദുവിനെ നിയമിച്ചത്. സോണിയാ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുമെന്ന് പറഞ്ഞെങ്കിലും സിദ്ദു പരസ്യമായി മാപ്പു പറയണമെന്ന നിലപാടാണ് അമരീന്ദർ സ്വീകരിച്ചത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിദ്ദു പക്ഷം പറയുന്നത്.
2017 തിരഞ്ഞെടുപ്പിന് ശേഷമാണ് അമരീന്ദർ സിംഗും, സിദ്ദുവും തമ്മിലുള്ള തർക്കം രൂക്ഷമായത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായി സിദ്ദു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ നീക്കം തടയുകയായിരുന്നു. പിന്നീട് സിദ്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെങ്കിലും തർക്കത്തെ തുടർന്ന് രാജിവെച്ചിരുന്നു.
Read also: കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്‌ച; അഫ്‌ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു