തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സമർപ്പിച്ച ജാമ്യ ഹരജിയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യഹരജിയിൽ വിധി പറയുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് താൻ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നുമാണ് അർജുൻ കോടതിയിൽ വ്യക്‌തമാക്കിയത്. എന്നാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് ശക്‌തമായി വാദിച്ച് കസ്‌റ്റംസും കോടതിയെ സമീപിച്ചിരുന്നു.
കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്നും, അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് കസ്‌റ്റംസ് കോടതിയിൽ വ്യക്‌തമാക്കിയത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി നടത്തിയിട്ടുള്ള സ്വർണക്കടത്തിൽ പ്രതിക്ക് പങ്കുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണെന്നും കസ്‌റ്റംസ് കോടതിയിൽ കൂട്ടിച്ചേർത്തു. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 28ആം തീയതിയാണ് അർജുൻ ആയങ്കിയെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തത്.
Read also : ശക്‌തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്