തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദപാത്തിയുമാണ് ശക്‌തമായ മഴക്ക് കാരണം. കേരള തീരത്ത് കാറ്റിന്റെ വേഗം 60 കിമി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മൽസ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.
മലപ്പുറത്തെ മലയോര മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴ തുടരുകയാണ്. ചാലിയാർ, പുന്നപുഴകളിൽ ജലനിരപ്പ് ഉയർന്നു. പോത്ത്‌കല്ലിൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്തും പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
തമിഴ്‌നാട് നീലഗിരി ജില്ലയിലും വയനാട്ടിലുമുള്ള ചാലിയാർ പുഴയുടെ വൃഷ്‌ടി പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. ഇതും ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായി. നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി തഹസിൽദാർമാരോടും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്‌ഥരോടും ജാഗ്രത പാലിക്കാനും ജലനിരപ്പ് നിരീക്ഷിക്കാനും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
Most Read: അനുവദിച്ച കോവിഡ് വാക്‌സിനിൽ കേരളം 10 ലക്ഷം ഡോസ് ഉപയോഗിച്ചിട്ടില്ല; കേന്ദ്രം