തിരുവനന്തപുരം : സംസ്‌ഥാനത്തിന് അനുവദിച്ച കോവിഡ് വാക്‌സിനിൽ 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ഡോസ് വാക്‌സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവരോടാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം വ്യക്‌തമാക്കിയത്.
കേരളത്തിൽ ആവശ്യത്തിന് കോവിഡ് വാക്‌സിൻ അനുവദിക്കുന്നില്ലെന്ന് പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് 10 ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ലെന്ന ആക്ഷേപം കേന്ദ്രം ഉന്നയിക്കുന്നത്. കൂടാതെ സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തന രീതികളെ മന്ത്രി നിശിതമായി വിമർശിക്കുകയും ചെയ്‌തു. ശക്‌തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും, കേരളത്തിൽ രോഗവ്യാപനം കുറയാത്തത് പ്രതിരോധ മാർഗങ്ങൾ ദുർബലമായതിന്റെ തെളിവല്ലേ എന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്‌ഥാനത്തിന് കൂടുതൽ ഡോസ് കോവിഡ് വാക്‌സിൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രണ്ടാം ഡോസ് കുത്തിവെപ്പിന് ആവശ്യമായ 25 ലക്ഷം ഡോസ് ഉൾപ്പടെ ഈ മാസം 60 ലക്ഷം ഡോസ് വാക്‌സിൻ കേരളത്തിന് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടത്.
Read also : ട്രാൻസ് യുവതി അനന്യയുടെ മരണം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ