ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്. ഇന്ത്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ലാബിലാണ് പരിശോധന നടത്തതെന്നാണ് വിഷയത്തിൽ അന്വേഷണം നടത്തുന്ന ‘ദ വയര്‍’ റിപ്പോര്‍ട് ചെയ്യുന്നത്.
പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാൻ കഴിയില്ലെന്നാണ് ഇവർ അറിയിച്ചത്. ഇന്ത്യയില്‍ 128ഓളം വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടതായി നേരത്തെ വാർത്തകൾ വന്നിരുന്നു.
രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാദ്ധ്യമ സ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.
പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് അന്വേഷണം നടത്തിയ മാദ്ധ്യമ സ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. പല പ്രമുഖ ലോകനേതാക്കളും ഈ പട്ടികയിലുണ്ട്. ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയർ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജിപിഎസ് ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
Read Also: ജമ്മുവിൽ സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു