തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കുന്നതിന്റെ ഭാഗമായി പുതിയ ആക്ഷൻ പ്ളാനുമായി പോലീസ്. ഇതിന്റെ ഭാഗമായി ഡിവൈഎസ്‌പിമാരുടെയും, അസിസ്‌റ്റന്റ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. ഇത്തരത്തിലുള്ള ഓരോ മേഖലകളിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണൽ ഓഫിസർമാർക്ക് ആയിരിക്കും.
പുതിയ ആക്ഷൻ പ്ളാൻ സംബന്ധിച്ച നിർദ്ദേശം സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത് ഇതിനോടകം തന്നെ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും കൈമാറിയിട്ടുണ്ട്. കൂടാതെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതിനായി ഈ പ്രദേശങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ രൂപീകരിച്ച് അവിടേക്ക് ഒരു വഴിയിൽ കൂടി മാത്രമായിരിക്കും യാത്ര അനുവദിക്കുക.
നിയന്ത്രണങ്ങളുടെ ഭാഗമായി വിവാഹം അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. കോവിഡ് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഡീഷണല്‍ എസ്‌പിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നിലവിലുള്ള ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അകത്തേക്ക് കടക്കാനും, പുറത്തേക്ക് ഇറങ്ങാനുമായി ഒരു വഴി മാത്രമായിരിക്കും ഉണ്ടാകുക. ബാക്കിയുള്ള എല്ലാ റോഡുകളും അടക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മൊബൈല്‍ പട്രോളിംഗും നടന്നുള്ള പട്രോളിഗും ശക്‌തമാക്കാൻ തീരുമാനിച്ചു. സി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. ഇതിനായി ഇവിടങ്ങളിൽ വാഹന പരിശോധന ശക്‌തമാക്കാനും, ഹോം ക്വാറന്റെയ്ൻ കർശനമായി നടപ്പിലാക്കാനും അധികൃതർ തീരുമാനിച്ചു. ഒപ്പം തന്നെ അതിഥി തൊഴിലാളികളുടെ താമസ സ്‌ഥലങ്ങളിൽ ക്വാറന്റെയ്ൻ സൗകര്യം ഉണ്ടോയെന്നും, മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഡിവൈഎസ്‌പിമാർ പരിശോധന നടത്താനും തീരുമാനിച്ചു.
Read also : ബംഗ്‌ളാദേശിന് 200 മെട്രിക് ഓക്‌സിജനുമായി ഇന്ത്യ; ട്രെയിൻ പുറപ്പെട്ടു