ആലപ്പുഴ: മുൻ മന്ത്രി ജി സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാർട്ടി കമ്മീഷന് മുന്നിൽ പരാതികൾ കുന്നുകൂടുന്നു. അന്വേഷണ പരിധിയിൽ ഇല്ലാത്ത വിഷയങ്ങളിലെ പരാതികളും കമ്മീഷന് മുന്നിൽ എത്തിയെന്നാണ് വിവരം. സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഉൾപ്പടെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
സുധാകരൻ തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ചെന്നും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും തെളിവുകളും ഇദ്ദേഹം കമ്മീഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്.
അമ്പലപ്പുഴ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് കമ്മീഷന് മുന്നിൽ ഹാജരായ ഭൂരിഭാഗം ആളുകളും സുധാകരനെതിരായ നിലപാട് എടുത്തുവെന്നാണ് റിപ്പോർട്. സജി ചെറിയാൻ, എഎം ആരിഫ് എന്നിവർ അടക്കമുള്ളവർ സ്ഥലം എംഎൽഎ സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചുവെന്നും റിപ്പോർട്ടുണ്ട്.
അമ്പലപ്പുഴ മണ്ഡലത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീം, കെജെ തോമസ് എന്നിവരുൾപ്പെടുന്ന കമ്മീഷൻ അന്വേഷിക്കുന്നത്. ജി സുധാകരനെതിരെ സ്ഥലം എംഎൽഎ എച്ച് സലാം അടക്കമുള്ള നേതാക്കളുടെ പരാതികളാണ് അന്വേഷണത്തിലേക്ക് എത്തിയത്. ജി സുധാകരൻ തനിക്ക് പറയാനുള്ള കാര്യങ്ങൾ എഴുതി തയ്യാറാക്കി കഴിഞ്ഞ ദിവസം കമ്മീഷന് കൈമാറിയിരുന്നു.
Also Read: കൂട്ടത്തല്ലിന് പിന്നാലെ ഐഎൻഎൽ പിളർന്നു; നേതാക്കൾ രണ്ടുവഴിക്ക്