കൊച്ചി: എൽഡിഎഫിലെ ഘടകകക്ഷികളായ ഐഎൻഎൽ (ഇന്ത്യൻ നാഷണൽ ലീഗ്) പിളർന്നു. സമാന്തരമായി ചേർന്ന യോഗങ്ങളിൽ പരസ്‌പരം പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് നേതാക്കൾ രണ്ടായി പിരിഞ്ഞത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡണ്ട് എപി അബ്‌ദുൾ വഹാബ് അറിയിച്ചു. അതേസമയം അബ്‌ദുൾ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാസിം ഇരിക്കൂറിന് പകരം നാസർ കോയ തങ്ങളെയാണ് അബ്‌ദുൾ വഹാബ് വിഭാഗം പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു. അതേസമയം, ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങൾക്കെന്നാണ് കാസിം വിഭാഗത്തിന്റെ അവകാശവാദം. അബ്‌ദുൾ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും കാസിം ഇരിക്കൂർ അവകാശപ്പെട്ടു.
നിലവിലെ വര്‍ക്കിങ് പ്രസിഡണ്ട് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂർ വ്യക്‌തമാക്കി. മുസ്‌ലിം ലീഗാണ് ഐഎന്‍എല്ലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് ഇരുവിഭാഗത്തിന്റെയും ആരോപണം.
അബ്‌ദുൾ വഹാബ് വിളിച്ച യോഗം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയിലുമാണ് യോഗം ചേര്‍ന്നത്. കൊച്ചിയില്‍ ഇന്ന് രാവിലെ ചേർന്ന ഐഎൻഎൽ സംസ്‌ഥാന നേതൃയോഗത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും പരസ്‌പരം ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും യോഗം ചേർന്നത്.
Also Read: കുഞ്ഞ് മുഹമ്മദിനായി കേരളം സ്വരൂപിച്ചത് 46 കോടി; മറ്റ് കുട്ടികൾക്കും സഹായമാകും