പാലക്കാട്: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നഗരസഭയുടെ സംരക്ഷണത്തിലുള്ള പോത്തുകളുടെ ദുരിത ജീവിതം തുടരുന്നു. നിലവിൽ പൊളിച്ചു മാറ്റുന്ന ടൗൺഹാളിനകത്താണ് പോത്തുകൾ ഉള്ളത്. മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇതുവരെ 17 പോത്തുകളാണ് ഇവിടെ ചത്തത്. ഇവയുടെ സംരക്ഷണം നഗരസഭ ഏറ്റെടുത്ത് ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകി പോത്തുകളുടെ ആരോഗ്യം സംരക്ഷിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും നഗരസഭാ അധികൃതർ പാലിച്ചിട്ടില്ല.
മെയ് മാസത്തിലാണ് അറക്കാനായി കൊണ്ടുവന്ന 35 പോത്തുകളെ പാലക്കാട് നഗരത്തിൽ ഉപേക്ഷിച്ചത്. തുടർന്ന് നഗരസഭ ഇവയെ ഏറ്റെടുത്തെങ്കിലും മതിയായ സംരക്ഷണം നൽകിയിരുന്നില്ല. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശത അനുഭവിച്ച് പോത്തുകൾ കുഴഞ്ഞു വീണ് ചാവുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് ശേഷവും ഇവിടെ പോത്തുകൾ ചത്തിട്ടുണ്ട്.
നിലവിൽ 18 പോത്തുകളാണ് ടൗൺഹാളിലുള്ളത്. ഇതിൽ ഒന്നിന്റെ കാലൊടിഞ്ഞു ചികിൽസയിലാണ്. പോത്തുകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ പ്രവർത്തകർ നൽകിയ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതിനിടയിൽ, പോത്തുകളുടെ സംരക്ഷണം ആവശ്യപ്പെട്ട് നിരവധി സംഘടനകളും, വ്യക്തികളും മുന്നോട്ട് വന്നെങ്കിലും നഗരസഭ പണം ആവശ്യപ്പെടുകയാണെന്ന ആരോപണവും ഉണ്ട്.
Read Also: ‘മന്ത്രിയായി തുടരുന്നത് ധാര്‍മികമല്ല’; ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം