തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. വിചാരണ നേരിടുമ്പോള്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ല. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
നിയമസഭ കയ്യാങ്കളി കേസിലെ യുഡിഎഫിന്റെ നിലപാട് തന്നെയാണ് സുപ്രീം കോടതി ഇന്ന് സ്വീകരിച്ചത്. നിയമസഭയില്‍ നടക്കുന്ന ആക്രമ സംഭവങ്ങളില്‍ എംഎല്‍എമാര്‍ക്ക് ലഭിക്കുന്ന യാതൊരു പ്രിവിലേജും ഉണ്ടാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈക്കാര്യം നേരത്തെ യുഡിഎഫ് ഉന്നയിച്ചതാണെന്നും വിഡി സതീശന്‍ പറഞ്ഞു.
നിയമസഭയിലെ അംഗങ്ങള്‍ക്ക് പ്രിവിലേജ് ഉണ്ടെങ്കില്‍ ഒരു നിയമസഭാ അംഗം മറ്റൊരു നിയമസഭാ അംഗത്തെ കുത്തികൊന്നാല്‍ കേസെടുക്കാന്‍ കഴിയില്ലെ എന്നാണ് തങ്ങള്‍ നേരത്തെ ചോദിച്ചത്. ഇത് തന്നെയാണ് സുപ്രീം കോടതി ഇന്ന് ആവര്‍ത്തിച്ചത്. സഭയ്‌ക്ക് അകത്തും പുറത്തും ഏതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യം വിചാരണയ്‌ക്ക് വിധേയമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു മന്ത്രിയും ഒരു എംഎല്‍എയും ഉള്‍പ്പെടെ ആറ് പേര്‍ വിചാരണ നേരിടേണ്ട സ്‌ഥിതിയാണ്. വിചാരണ നേരിടാന്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്‌താവിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്‌ഥാനം രാജിവെയ്‌ക്കണം. രാജി ആവശ്യം സഭയിൽ ഉന്നയിക്കുമെന്നും ജോസ് കെ മാണി വിഭാഗം ആത്‌മ പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Entertainment: ആരാധകർക്ക് ഓണ സമ്മാനം; ‘കുരുതി’ ആമസോൺ പ്രൈമിലൂടെ എത്തും