തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്. ശിവന്‍കുട്ടിയെ പോലൊരു വിദ്യാഭ്യാസ മന്ത്രി തുടരുന്നത് കേരളത്തിന് അങ്ങേയറ്റം അപമാനമാണന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
ശിവന്‍കുട്ടി രാജിവെയ്ക്കും വരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. നിയമസഭയിൽ നടക്കുന്ന പ്രശ്നങ്ങള്‍ അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ്വഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള അനാദരവാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സുപ്രീം കോടതിയെ പഴിചാരി മന്ത്രിയെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ശിവന്‍കുട്ടിയില്‍ നിന്നും രാജി എഴുതി വാങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ എല്ലാ ധാര്‍മ്മികതയും കാറ്റില്‍ പറത്തുകയാണ്.
രാജി വെയ്ക്കാതെ മന്ത്രിക്ക് നേമം മണ്ഡലത്തിന്റെ അതിര്‍ത്തി കടക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡണ്ട് വിവി രാജേഷിന്റെ മുന്നറിയിപ്പ്. അതേസമയം, മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇന്നും സഭയില്‍ ഉന്നയിച്ചത്. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ ബഹിഷ്കരിച്ചു.
Read Also: കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി